WELCOME

WELCOME TO THE WEBSITE OF T. DIVAKARAN NAMPOOTHIRI*POWERED BY COST MANNAMPETTA

Tuesday, 15 July 2014

ലക്ഷ്യം



TDN KAVITHAKAL

ടി. ദിവാകരൻ നമ്പൂതിരിയുടെ കവിതകൾ
1. ലക്ഷ്യം
വിദ്യാഭ്യാസപ്രപഞ്ചത്തിൻ
പരമാണുക്കൾ തോറുമേ
പരബ്രഹ്മസ്വരൂപേണ
വർത്തിക്കും ശക്തിയാണു ഞാൻ
 
എന്നെത്തേടി നടക്കുന്നു
ഗുരുവും ശിഷ്യനും സദാ
എന്നെ പ്രാപിക്കുവാൻ യത്ന -
മാളുന്നൂ രണ്ടുകൂട്ടരും
തേടുമ്പോൾ തെന്നിമാറുന്നോ,
നെവിടേയുമിരിപ്പവൻ
നിർഗുണൻ, ഗുണസർവ്വസ്വ -
സമ്പന്നൻ, ഞാ,നമേയനും
 
കണ്ടോരില്ലെന്നേയിന്നോളം
കണ്ടുവെന്നുരചെയ്യുന്നുവോർ
കണ്ടോരല്ലാ (കുറുപ്പാശാൻ
പണ്ടേ ‘ഗുട്ടി’തറിയവൻ )

പരമാർത്ഥത്തിൽ ഞാൻ സാക്ഷാൽ
പരബ്രഹ്മത്തിനൊപ്പമേ
ഏകനാണെങ്കിലും നാനാ -
രൂപത്തിൽകാണ്മൂ  പണ്ഡിതർ.
 
‘നോളേജാ’ണൊരുവ,ന്നന്യ
‘ന്നണ്ടർസ്റ്റാന്റിങ്ങ്’ഹം പുനഃ  
‘സ്കില്ലാ’ണുമറ്റൊരാൾ,‘ക്കപ്ലി -
ക്കേഷ’നാണന്യ ദൃഷ്ടിയിൽ.
ഇനിയും പറയാതുള്ള
പല രൂപങ്ങളിങ്ങനെ
ഭക്തസങ്കല്പത്തിനൊത്തു
കൈവരിക്കുന്നൂ ഞാൻ സദാ.
 
‘എല്ലാവഴികളും ചെന്നു
മുട്ടുന്നൂ റോമി’ലെന്നപോൽ
ഏതുചിത്രം വരച്ചാലു –
 മതു ഞനായ്‌വരും ദൃഢം.  

എന്നെക്കാണാൻ കൊതിച്ചേറെ -
ത്തലനാരിഴകീറിയോർ
ഏറുന്ന മൂടൽമഞ്ഞിൽപെ –
ട്ടുഴലുന്നൂ പലേടവും.
 
അതുമല്ലിതുമല്ലെന്ന
വേദാന്തത്തിന്റെ ഭാഷയിൽ
എന്നെ വർണ്ണിക്കുവാൻ പാടു -
പെട്ടു തോല്ക്കുന്നു പണ്ഡിതർ.
 
ജ്ഞാനസമ്പാദനം ലക്ഷ്യം
വച്ചു നീങ്ങിയ വിഡ്ഢികൾ
ഇനിമേലെന്റെ രൂപത്തെ
ധ്യാനിക്കട്ടേ നിരന്തരം.
പണ്ടാരോചൊല്ലിയിട്ടില്ലേ
ബഹുപാകമതിങ്ങുമേ
“സർവ്വധർമ്മാൻ പരിത്യജ്യ -
മാമേകം ശരണം വ്രജ”

No comments:

Post a Comment